തിരുവനന്തപുരം:നെടുമങ്ങാട്,കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് – വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ(29) ന് ജീവപര്യന്തം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം.ജീവപര്യന്ത തടവിന് പുറമേ സൂര്യഗായത്രിയുടെ അമ്മ വത്സലയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, ഭവന കയ്യേറ്റത്തിന് 5 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, വത്സലയെ വെട്ടിപരിക്കേൽപ്പിച്ചതിന് രണ്ട് വർഷം കഠിന തടവും, കുറ്റകരമായ ഭയപ്പെടുത്തലിന് രണ്ട് വർഷം കഠിന തടവും, പിതാവ് ശിവദാസനെ ദേഹോപദ്രവം ചെയ്തതിന് ഒരു വർഷം കഠിന തടവും അനുഭവിക്കണമെന്നും
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ഉത്തരവിട്ടു. ശിക്ഷകൾ ഒരുമിച്ചനുഭവിച്ചാൽ മതി.കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ മാതാവിന് വത്സലക്ക് ലീഗൽ സർവ്വീസ് അതോരിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ.മോഹിത മോഹൻ,അഡ്വ.അഖില ലാൽ, അഡ്വ.ദേവിക മധു എന്നിവർ ഹാജരായി.
വലിയമല സർക്കിൾ ഇൻസ്‌പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി യുമായ ബി.എസ്.സജിമോൻ,സിവിൽ പോലീസ് ഓഫീസർമാരായ സനൽരാജ്.ആർ.വി, ദീപ.എസ് എന്നിവരാണ് കേസിൻ്റെ അന്വേഷണ നടത്തി കുറ്റപത്രം ഹാജരാക്കിയത്