തിരുവനന്തപുരം: കോവളം-ബേക്കൽ ജലപാതയുടെ ഭാഗമായ പാർവതി പുത്തനാറിന് ഇതുവരെയും മാലിന്യത്തിൽ നിന്ന് മുക്തി നേടാനായിട്ടില്ല. നഗരത്തിന്റെ പ്രധാന ജലസ്രോതസായിരുന്ന പാർവതി പുത്തനാർ മാലിന്യങ്ങൾ കുന്നുകൂടി ഒഴുക്കില്ലാതായിട്ട് വർങ്ങൾ ഏറെയായി. പ്ലാസ്റ്റിക് കുപ്പികൾ, കോഴി മാലിന്യം, മനുഷ്യ വിസർജ്യങ്ങൾ തുടങ്ങിയവയാണ് പുത്തനാറിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇതിനൊപ്പം കുളവാഴകളും നിറഞ്ഞ ജലാശയത്തിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. വള്ളക്കടവ് മുതൽ മുട്ടത്തറ സ്വീവേജ് പ്ളാന്റ് വരെ പലഭാഗത്തും കോഴി മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞിരിക്കുകയാണ്. കോവളം – കോട്ടപ്പുറം ജലപാത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കൊച്ചി വിമാനത്താവള കമ്പനിയായ സിയാലിന്റെ പങ്കാളിത്തത്തോടെ രൂപീകരിച്ച കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 2019 ജൂണിൽ പാർവതി പുത്തനാർ ശുചീകരിച്ചിരുന്നു.
ആദ്യ ഘട്ടമായി പനത്തുറ മുതൽ ആക്കുളം വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വിദേശത്തു നിന്നെത്തിച്ച സിൽറ്റ് പുഷറെന്ന യന്ത്രത്തിന്റെ സഹായത്തോടെ കുളവാഴയും ചെളിയും നീക്കി ആക്കുളം മുതൽ വള്ളക്കടവ് വരെ ആഴം കൂട്ടുകയും ബോട്ട് ഓടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, വീണ്ടും പഴയപടിയായിരിക്കുകയാണ്. ചാക്കുകളിൽ കെട്ടി മാലിന്യം വലിച്ചെറിയുന്നതു കാരണം ജനങ്ങൾക്ക് മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാവില്ല. പുത്തനാറിൽ ഇപ്പോൾ പേരിനുപോലും മത്സ്യങ്ങളില്ല.