നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയപ്പോൾ, അത്യാഹിത വിഭാഗത്തിൽ ഉടൻ ചികിത്സ നൽകുന്നതിന് പകരം ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദ്ദേശിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ശക്തമായ നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും അധികൃതർ ഇതൊന്നും ഗൗനിച്ചില്ലെന്നും ഏകദേശം അരമണിക്കൂറോളം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നും ബന്ധുക്കൾ പറയുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

