തിരുവനന്തപുരം : മദ്യലഹരിയിൽ അമിത വേഗത്തിൽ ഓടിച്ച കാർ ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് 4 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം.
നഗരമധ്യത്തിൽ പാറ്റൂർ ജംക്‌ഷനു സമീപം ബുധനാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരനായ മലയിൻകീഴ് സ്വദേശി പ്രശാന്തിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പ്രശാന്തിന്റെ കാൽ അറ്റുപോയിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പൂവാർ സ്വദേശികളായ സന്തോഷ്, അനിത, അതിൻ എന്നിവരെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ് ശിവനെയും ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനന്ത കൃഷ്ണനെയും പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പാറ്റൂർ ഓർത്തഡോക്സ് പള്ളി സിമിത്തേരിക്ക് മുൻപിലുള്ള റോഡിലായിരുന്നു അപകടം. ജനറൽ ആശുപത്രി ഭാഗത്തുനിന്ന് പാറ്റൂരിലേക്ക് അമിത വേഗത്തിൽ വരുകയായിരുന്ന കാറിന് വളവിൽവച്ച് നിയന്ത്രണം നഷ്ടമായി. തുടർന്ന് ഡിവൈഡറിന് മുകളിലൂടെ പാഞ്ഞ കാർ ആദ്യം എതിർ ദിശയിൽവരുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. അതിനുശേഷമാണ് പിന്നിലുണ്ടായിരുന്ന ഓട്ടോയിലേക്ക് പാഞ്ഞുകയറിയത്.
അപകടത്തിൽ അറ്റുപോയ ബൈക്ക് യാത്രികന്റെ കാലിന്റെ ഭാഗം സെമിത്തേരി വളപ്പിലേക്കു തെറിച്ചുപോയി. പൂർണമായി തകർന്ന ഓട്ടോറിക്ഷയിൽനിന്ന് യാത്രക്കാരെ പുറത്തിറക്കാൻ ഏറെ പാടുപെട്ടു. തുടർന്ന് 3 ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു

