തിരുവനന്തപുരം:സരസ്വതീ ദേവീ സ്തുതിയോടെ ആരംഭിച്ച ചലച്ചിത്രതാരവും നർത്തകിയുമായ പത്മഭൂഷണൻ ശോഭനയുടെ നൃത്താവിഷ്കാരത്തോടെ നിശാഗന്ധിയിലെ അരങ്ങുണർന്നു. താള, ലാസ്യ, ലയ ചലന ഭംഗികൾ കൊണ്ട് സദസ്സിന്റെ മനംകവർന്ന പ്രകടനം വാരാഘോഷത്തിലെ പ്രധാന ആകർഷണമായി മാറി.
ഭരതനാട്യത്തിലെ പുരാതന ആവിഷ്‌കാര രീതിയായ മല്ലാരിയിലാണ് ശോഭനയുടെയും സംഘത്തിൻ്റെയും നൃത്തം ആരംഭിച്ചത്. കാളി കവചം, അനന്ത നർത്തന ഗണപതി, ലളിതാലവങ്ക, അലർഷ പരിതാപം, അഷ്ടപതി, തില്ലാന, അന്നപൂർണ അഷ്ടകം എന്നീ നൃത്താവിഷ്കാരങ്ങളാണ് സംഘം അവതരിപ്പിച്ചത്.
സ്വാതിതിരുന്നാളിൻ്റെ ശ്യംഗാര പദത്തിൻ്റെ അവതരണം കാണികളെ ഏറെ ആകർഷിച്ചു. ധർമ്മത്തെ രക്ഷിക്കാനുള്ള ദശാവതാരങ്ങളിലെ മത്സ്യ ,കൂർമ്മ, വരാഹ അവതാരങ്ങളുടെ അവതരണവും കാണികളുടെ കയ്യടിനേടി. ശോഭന ഉൾപ്പെടെ 8 പേരടങ്ങുന്ന സംഘമാണ് നൃത്തം അവതരിപ്പിച്ചത്.
ടൂറിസം , സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് , പത്മഭൂഷൺ ശോഭനയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒപ്പം ഓണം വാരാഘോഷ ഉദ്ഘാടനത്തിൽ മുഖ്യാതിഥി ആയിരുന്ന കുഞ്ചാക്കോ ബോബനേയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.


