തിരുവനന്തപുരം: നെയ്യാർ -പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കിയുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 2021ൽ സംസ്ഥാനം നൽകിയ ശുപാർശകൾ അംഗീകരിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. പഞ്ചായത്തുകളുടെ ആശങ്കകൾ പരിശോധിക്കാനായി വനംമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതലയോഗം ചേർന്നു. അമ്പൂരി, വിതുര, കള്ളിക്കാട് പഞ്ചായത്തുകളെ പൂർണമായി ഒഴിവാക്കി സംരക്ഷിത മേഖല പ്രഖ്യാപിക്കണമെന്നായിരിക്കും കേരളം ആവശ്യപ്പെടുക.
വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളും ഒഴിവാക്കണം. 2021ൽ സംസ്ഥാനം നൽകിയ ശുപാർശ പരിഗണിക്കാതെ, 2020ൽ നൽകിയ ശുപാർശ കേന്ദ്രം കണക്കിലെടുത്തതാണ് നിലവിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടാൻ കാരണമെന്നാണ് വനംമന്ത്രിയുടെ വിശദീകരണം. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന ശുപാർശ എന്തുകൊണ്ട് അംഗീകരിച്ചില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ ശുപാർശകൾ തള്ളിയതിൽ കേന്ദ്രത്തെ വിയോജിപ്പ് അറിയിക്കും. ആവശ്യമെങ്കിൽ പുതിയ ശുപാർശ സമർപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രതിനിധികളും അരുവിക്കര, പാറശ്ശാല എംഎൽഎമാരും, വനം ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


