തിരുവനന്തപുരം: ജയിൽചാടി രണ്ടു വർഷമായി മുങ്ങിനടന്ന കൊടുംകുറ്റവാളി അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് പിടിയിലായത്. കർണാടകയിൽ കൊല്ലൂരിനടുത്തുള്ള മുദൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 2020 ഡിസംബർ 23-നായിരുന്നു ഇയാൾ ജയിലിൽനിന്ന് രക്ഷപ്പെട്ടത്.ഒന്നര വർഷം മുമ്പായിരുന്നു രാജേഷ് മുദൂർ എന്ന ഗ്രാമത്തിൽ എത്തുന്നത്. ഇവിടെ ടാപ്പിങ് തൊഴിലാളിയായി കഴിയുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വാർത്ത കണ്ട് ഒപ്പം ജോലിചെയ്യുന്ന മലയാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലക്കച്ചവടക്കാർ എന്ന രീതിയിൽ വേഷംമാറി കർണാടക പോലീസ് രാജേഷിനെ സമീപിച്ചു. തുടർന്ന് രാജേഷ് അല്ലേ എന്ന് പോലീസ് ചോദിച്ചു. ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന മലയാളിയായ എഎസ്ഐ എം.സി ജോസ് തനിക്ക് എല്ലാം അറിയാമെന്ന് പറഞ്ഞപ്പോൾ പ്രതി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ നെയ്യാർ ഡാം പോലീസിന് കൈമാറി. ബുധനാഴ്ച ഇയാളെ തിരുവനന്തപുരത്തെത്തിക്കും.
പത്താക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2012 ജനുവരിയിലാണ് രാജേഷിനെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. അതിന് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. എട്ട് വർഷം ഇവിടെ വളരെ അച്ചടക്കമുള്ള തടവുകാരനായി കഴിഞ്ഞു. പിന്നീട് കോവിഡ് സമയത്ത് പല പ്രതികൾക്കും പരോൾ അനുവദിച്ചു. ജയിലിലെ സുരക്ഷയുടെ ഭാഗമായി നെട്ടുകാൽതേരി തുറന്ന ജയിലിലേക്കു മാറ്റി. ഇതിൽ ഒരാളായിരുന്നു രാജേഷ്. നെട്ടുകാൽതേരി ജയിലിൽ നിന്ന് രാജേഷും മറ്റൊരു കൊലക്കേസ് പ്രതി ശ്രീനിവാസനും രക്ഷപ്പെടുകയായിരുന്നു. ശ്രീനിവാസനെ നേരത്തെ തന്നെ പിടികൂടിയെങ്കിലും രാജേഷിനെ കിട്ടിയിരുന്നില്ല.