തിരുവനന്തപുരം : ഒരു കാറ്റടിച്ചാൽ മേൽക്കൂര പറന്നുപോകുമോയെന്ന ആശങ്കയിൽനിന്നും കോരിച്ചൊരിയുന്ന മഴയിൽ ചോർച്ചയുള്ള വീട്ടിലെ ദുരിതങ്ങളിൽനിന്നും വിമുക്തഭടന്റെ ഭാര്യയെ സുരക്ഷിതഭവനമൊരുക്കി പാങ്ങോട് മിലിട്ടറി സ്റ്റേഷൻ.വിമുക്തഭടൻമാർക്കുള്ള പട്ടാളത്തിന്റെ സന്നദ്ധ-സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിമുക്തഭടൻ പരേതനായ വർഗീസ് സാമുവലിന്റെ ഭാര്യ കെ.രാധയുടെ വീട് പുനരുദ്ധരിച്ചത്. ഇതിനായി പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ പ്രത്യേക ഇടപെടൽ നടത്തി. അറുപത്തിയഞ്ചുകാരിയായ രാധ ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. പട്ടാളത്തിൽ നിന്നുള്ള പെൻഷനാണ് ഏക വരുമാനം. ഇവരുടെ ദുരിതം ശ്രദ്ധയിൽപ്പട്ടതോടെയായിരുന്നു നടപടി. മൂന്നുലക്ഷം രൂപ ചെലവഴിച്ച് വീടിന് ഉയരം കൂട്ടുകയും മേൽക്കൂരയും മറ്റും നന്നാക്കുകയും ചെയ്തു.ഒരുമാസംകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ. വെള്ളിയാഴ്ച തൈക്കാട് പൗണ്ട്കുളത്ത് നടന്ന ചടങ്ങിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ, കെ.രാധയ്ക്ക് ഉപഹാരം കൈമാറി