തിരുവനന്തപുരം: പ്രതിഷേധ പ്ലക്കാർഡുകൾ ഉയരാറുള്ള നിയമസഭാ കവാടത്തിൽ പരിഷ്കരിച്ച അക്ഷരമാലയുടെ പ്ലക്കാർഡുകളുയർത്തി മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ. സ്പീക്കർ എ. എൻ. ഷംസീറിനൊപ്പം ഭാഷാപ്രതിജ്ഞ ചൊല്ലിയും ആർപ്പു വിളിച്ചും കുട്ടികൾ മാതൃഭാഷയുടെ മധുരം പങ്കിട്ടു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായായിരുന്നു പരിപാടി.
ചെണ്ടയും ചിരട്ടത്താളവും പ്രസംഗവും കുട്ടിപ്പാട്ടുകളും കവികളുമൊക്കെയായി നിയമസഭാവേദിയിലെത്തിയ പള്ളിക്കൂടം കുട്ടികൾ മാതൃഭാഷയുടെ മഹത്വത്തെ അടയാളപ്പെടുത്തി. വയലാറിന്റെയും ഓ. എൻ. വിയുടെയും നാടകഗാനങ്ങൾ രക്ഷാകർത്താക്കൾ ആലപിച്ചു. കേരളനിയമസഭയുടെ ഉപഹാരം സ്പീക്കർ എ.എൻ. ഷംസീറിൽനിന്നും മലയാളം പള്ളിക്കൂടത്തിന്റെ കാര്യദർശി ഡോ. ജെസി നാരായണൻ ഏറ്റുവാങ്ങി. കവി വി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ മാതൃ ഭാഷയ്ക്കു വേണ്ടി കഴിഞ്ഞ എട്ടു വർഷമായി പള്ളിക്കൂടം നടത്തിവരുന്ന പരിശ്രമങ്ങളെ സ്പീക്കർ അഭിനന്ദിച്ചു. എല്ലാ കുട്ടികൾക്കും നിയമസഭയുടെ വകയായി മധുരം നൽകിയാണ് സ്പീക്കർ യാത്രയാക്കിയത്.