തിരുവനന്തപുരം: ദേശീയപാത 66-ൽ അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു സമീപമാണ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു ജീവനുകൾ പൊലിഞ്ഞത്. തിരുവനന്തപുരം ആനാവൂർ ആലത്തൂർ സ്വദേശികളായ കാപ്പുകാട്ടുകുളത്തിൻകര മോഹനന്റെയും അനിതയുടെയും മകൻ മനുമോഹൻ (24), മച്ചക്കുന്നുമേലെ പുത്തൻവീട്ടിൽ യേശുദാസിന്റെയും ഷീജയുടെയും മകൻ വൈ. ഷിജിൻദാസ് (24), അമ്പനാട് അനിഴത്തിൽ ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ജി. പ്രസാദ് (24), കൊല്ലം പെരിങ്ങളം കിടപ്രം വടക്ക് അരുൺനിവാസിൽ പരേതനായ അനിരുദ്ധന്റെയും രാധാമണിയുടെയും മകൻ അമൽ (28), ചാക്കോയുടെ മകൻ സുമോദ് (42) എന്നിവരാണു മരിച്ചത്.ഷിജിൻദാസ്, പ്രസാദ്, അമൽ, സുമോദ് എന്നിവർ തിരുവനന്തപുരം വേളി ഐ.എസ്.ആർ.ഒ. കാന്റീനിലെ കരാർ ജീവനക്കാരാണ്. ഷിജിൻദാസിന്റെയും പ്രസാദിന്റെയും കൂട്ടുകാരനാണ് എറണാകുളം ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്ന മനുമോഹൻ.കഴക്കൂട്ടത്ത് കല്യാണത്തിനു പോകാനെന്നു പറഞ്ഞാണ് ഇവർ പ്രസാദിന്റെ അമ്മാവന്റെ മകൻ ഹരിശങ്കറിന്റെ കാറുമായി തിരിച്ചത്. പ്രസാദാണ് കാർ ഓടിച്ചത്.എറണാകുളത്തേക്കു ബസിൽപോകാൻ നെയ്യാറ്റിൻകരയിൽ നിന്ന മനുമോഹനെ സുഹൃത്തുക്കൾ കാറിൽ വിളിച്ചുകയറ്റുകയായിരുന്നു. എറണാകുളത്താക്കാനായി പോകുമ്പോഴായിരുന്നു അപകടം.
![](https://thiruvananthapuramvartha.com/wp-content/uploads/2024/07/IMG_20240726_225615_1200_x_628_pixel-300x157.jpg)