തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ ടി.സി പ്രീ – പെയ്ഡ് ആട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. വള്ളക്കടവ്, ആറാട്ടുകടവ് ഗ്രൗണ്ടിന് സമീപം റ്റി.സി 35/128-ൽ മുജീബ് റഹ്മാൻ (37) നെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിന് വൈകിട്ട് ഏഴര മണിക്കാണ് സംഭവം നടന്നത്. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുൻവശം ആട്ടോ ഒതുക്കി വീട്ടിലേയ്ക്ക് പോകാനായി നിന്ന കാരായക്കാമണ്ഡപം സ്വദേശി അഷറഫിനെ ഇയാൾ ഉൾപ്പെട്ട നാലംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
വ്യക്തിപരമയ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. ഈ കേസ്സിലെ പ്രതികളായ സുജിത്ത്, സച്ചു എന്നിവരെ പോലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.
തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്.ആർ, എസ്.ഐ മാരായ അരവിന്ദ്, മനോജ് കുമാർ, എ.എസ്.ഐ ശ്രീകുമാർ ,എസ്.സി.പി.ഒ എബിൻ ജോൺസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതികളിലൊരാളെ കൂടി പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.