തിരുവനന്തപുരം : ഡെങ്കിപനിയ്ക്ക് എതിരായ ശുചീകരണ പ്രവർത്തനങ്ങൾക്ക് വീട്ടിൽ നിന്ന് തുടക്കം കുറിച്ച് ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരൻ.
രാവിലെ കവടിയാർ ജവഹർ നഗറിലെ വീട്ടും പരിസരവും ശുചിയാണെന്ന് ഉറപ്പാക്കിയ മന്ത്രി സമീപത്തെ വീടുകളിലെത്തി പരിസര ശുചീരണത്തിന്റെയും ഡ്രൈ ഡേയുടെയും പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം തടയേണ്ടത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സപ്രധാനമാണെന്നും ഡ്രൈ ഡേയിലൂടെ ഇത് ഉറപ്പാക്കണമെന്നും മന്ത്രി കെ.മുരളീധരൻ വീടുകളിലെത്തി പറഞ്ഞു. വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ എല്ലാ ദിവസവും വൃത്തിയാക്കാൻ സാധിച്ചില്ലെങ്കിലും, ആഴ്ചയിൽ ഒരിക്കലെങ്കിലും നിർബന്ധമായും വൃത്തിയാക്കുക എന്നതാണ് ഡ്രൈ ഡേ ലക്ഷ്യമിടുന്നത്. അതിനാൽ പൊതുജനങ്ങൾ ഏവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലും സന്ദർശനം നടത്തുകയും ബോധവത്ക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ചകളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ, ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിൽ, ഞായറാഴ്ചകളിൽ വീടുകളിൽ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആഹ്വാനം ചെയ്തിട്ടുള്ളത്.
പൂച്ചട്ടികൾ, ഫ്രിഡ്‍ജിന്റെ പിന്നിലെ ഡ്രേ, പരിസരങ്ങളിൽ അലക്ഷമായി കിടക്കുന്ന ചിരട്ടയുൾപ്പെടെയുള്ള എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് വളരാൻ വഴിയൊരുക്കും. മഴശക്തിപ്പെടുന്നതോടെ ഡെങ്കിപ്പനി കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈഡേ ഉൾപ്പടെ കർശനമാക്കികൊണ്ട് ശുചീകരണം വ്യാപകമാക്കാൻ മന്ത്രി കെ.മുരളീധരൻ മുന്നിട്ടിറങ്ങിയത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ
ഇക്കുറി മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്താണ് ഡെങ്കിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യാനിടയാക്കിയത്. ഈ സാഹചര്യത്തിൽ വരുന്ന ആഴ്ചകളിലും ഡ്രൈഡേയും കാര്യക്ഷമമായി നടത്തണമെന്നും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
പരിപാടിയിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. റീത്ത കെ.പി, അഡീഷണൽ ഡയറക്ടർ (ആസൂത്രണം) ഡോ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ സർവെയിലൻസ് ഓഫീസറുമായ ഡോ. അനിൽകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക് തുടങ്ങിയവർ പങ്കെടുത്തു.

