തിരുവനന്തപുരം: പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിച്ചു.
തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
കിഴക്കേകോട്ട – വലിയതുറ – വെട്ടുകാട് – വേളി, തമ്പാനൂർ – കിഴക്കേകോട്ട – അമ്പലത്തറ – മിൽക്ക് കോളനി – പ്രത്യാശ ഫ്ലാറ്റ് – പ്രതീക്ഷ ഫ്ലാറ്റ് – സെന്റ് സേവിയേഴ്സ് ജങ്ഷൻ – വലിയതുറ – കല്ലുംമൂട് – കിഴക്കേകോട്ട – തമ്പാനൂർ, കിഴക്കേകോട്ട – പാൽക്കുളങ്ങര – പേട്ട – കണ്ണമൂല – മെഡിക്കൽ കോളേജ്, വിഴിഞ്ഞം – അമ്പലത്തറ – പൂന്തുറ എന്നീ നാല് റൂട്ടുകളിലാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.
വെട്ടുകാട് പള്ളിയിൽ നിന്ന് നാഗർകോവിൽ വഴി പ്രസിദ്ധ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും സർവീസ് ഉടൻ ആരംഭിക്കുമെന്നും ഉദ്ഘാടനച്ചടങ്ങിൽ സി.പി. ജോൺ അറിയിച്ചു. കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

