തിരുവനന്തപുരം:അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. വിനിതയുടെ സ്വർണ മാലമോഷ്ടിക്കാനാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85-മത്തെ ദിവസമാണ് പേരൂർക്കട പൊലീസ് കുറ്റപത്രം നൽകിയത്. കൊടുംക്രമിനലായ പ്രതി രാജേന്ദ്രൻ ഇപ്പോഴും ജയിലിലാണ്.കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഒരു ഞായറാഴ്ചയാണ് ജോലി സ്ഥലത്തെത്തിയ വിനിതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. വിനിതയെ കൊലപ്പെടുത്തിയ ശേഷം മാല മോഷ്ടിച്ച പ്രതി രാജേന്ദ്രൻ, അതേ കടയിൽ 15 മിനിറ്റ് കാത്തിരുന്നു. ഇതിനു ശേഷം മുട്ടട വഴി രക്ഷപ്പെടുന്നതിനിടെ രക്തക്കറ പുരണ്ട ഷർട്ട് ഒരു കുളത്തിൽ ഉപേക്ഷിച്ചു. കത്തി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ചായക്കടയിലാണ് ഒളിപ്പിച്ചത്. ഒരു തുമ്പും ലഭിക്കാത്ത കേസിൽ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് നിർണായകമായത്.


