തിരുവനന്തപുരം: ജനറൽ ആശുപത്രി – പാറ്റൂർ റോഡിലെ അശാസ്ത്രീയ രൂപകൽപ്പനയും ഗതാഗത ക്രമീകരണങ്ങളിലെ അപാകതകളും കാരണം അപകടങ്ങൾ വർധിക്കുകയാണെന്ന പരാതി റോഡ് സേഫ്റ്റി കമ്മീഷണർ തലത്തിൽ അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥലം പരിശോധിക്കണം. കേരള റോഡ് ഫണ്ട് ബോർഡ് ജനറൽ മാനേജറും ട്രാഫിക് പോലീസ് അസി. കമ്മീഷണറും പരിശോധനയിൽ പങ്കെടുക്കണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡ് സേഫ്റ്റി കമ്മീഷണർ യോഗം വിളിക്കണം.
റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെങ്കിൽ അത് പരിഹരിക്കേണ്ട ഏജൻസികളെ കണ്ടെത്തി പരിഹാരമാർഗ്ഗങ്ങൾ തേടണം. ഉദ്യോഗസ്ഥതല യോഗത്തിന്റെ തീരുമാനം ഒരു മാസത്തിനകം റോഡ് സുരക്ഷാ കമ്മീഷണർ കമ്മീഷനെ അറിയിക്കണം. റോഡ് ഫണ്ട് ബോർഡ് സി ഇ ഒയും റിപ്പോർട്ട് നൽകണം.
ഇക്കഴിഞ്ഞ ബുധൻ വൈകിട്ട് കാറിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി പ്രശാന്ത് കുമാറിന്റെ വലതുകാൽ അറ്റു പോയ സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തോയെന്ന് വഞ്ചിയൂർ എസ് എച്ച് ഒ കമ്മീഷനെ അറിയിക്കണം. ഉണ്ടെങ്കിൽ കോപ്പി ഹാജരാക്കണം. പ്രശാന്ത് കുമാറിന് നിയമസഹായം ആവശ്യമുണ്ടെങ്കിൽ ആക്കാര്യം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടെ ശ്രദ്ധയിൽ എസ് എച്ച് ഒ കൊണ്ടു വരണം.പ്രശാന്ത് കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ,
ചികിത്സാ വിവരങ്ങൾ തുടങ്ങിയവ അടങ്ങിയ റിപ്പോർട്ട് എസ് എച്ച് ഒ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പ്രശാന്തിന് ലഭിക്കേണ്ട ഇടക്കാല ദുരിതാശ്വാസത്തിനായി നടത്തിയ ഇടപെടലുകൾ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം.
റോഡ് സേഫ്റ്റി കമ്മീഷണർ, റോഡ് ഫണ്ട് ബോർഡ് സി ഇ ഒ എന്നിവരുടെ പ്രതിനിധികളും വഞ്ചിയൂർ എസ് എച്ച് ഒയും സെപ്റ്റംബർ 3 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

