തിരുവനന്തപുരം:കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും നദീതീരങ്ങളിലും കടലോര മേഖലകളിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുമെന്നതിനാൽ,നിലവിലെ പ്രതികൂല കാലാവസ്ഥയും ശക്തമായ മഴയ്ക്കുള്ള സാധ്യതയും മുൻനിർത്തി ജില്ലാ ഭരണകൂടം സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി.
ശക്തമായ ഒഴുക്കും ഉയർന്ന തിരമാലകളും സാധ്യതയുള്ളതിനാൽ പുഴകളിലും നദികളിലും കടലിലും ഇറങ്ങിയുള്ള ബലിതർപ്പണം കർശനമായി നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
നദികളിലെയും കടലിലെയും ശക്തമായ ഒഴുക്കും കാറ്റും കണക്കിലെടുത്ത് ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും തർപ്പണ ചടങ്ങുകൾക്കായി കരയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള തടികൊണ്ടുള്ള പ്ലാറ്റ്ഫോമുകളോ സുരക്ഷിതമായ മറ്റ് സൗകര്യങ്ങളോ മാത്രം ഉപയോഗിക്കണമെന്നും ജില്ലാ കളക്ടറുടെ നിർദേശത്തിൽ പറയുന്നു.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടവുകളിലും തീരങ്ങളിലും നിയോഗിച്ചിട്ടുള്ള റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഭക്തജനങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
അപകടസാധ്യതകൾ ഒഴിവാക്കാൻ ദുരന്തനിവാരണ സേനയും ലൈഫ് ഗാർഡുകളും പ്രമുഖ തർപ്പണ കേന്ദ്രങ്ങളിൽ സജ്ജരായിരിക്കും. ഏതൊരു അടിയന്തര സാഹചര്യത്തിലും അധികൃതരെ ഉടൻ വിവരമറിയിക്കണമെന്നും സുരക്ഷാ നിർദേശത്തിൽ പറയുന്നു.

