വർക്കല: വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും ബൈക്കുകളിലെ മത്സര ഓട്ടവും ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. വർക്കല ചെമ്മരുതി സ്വദേശി അനുവിനെയാണ് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികള്‍ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. പരീക്ഷ നടക്കുന്നത് കൊണ്ടാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസ് വിശദീകരണം. അനുവിന്റെ വീട്ടിൽ നിന്നും നൂറ് മീറ്റർ അകലെയാണ് എസ് എം വി ഹയർ സെക്കൻററി സ്കൂൾ. വിദ്യാർത്ഥികള്‍ വീടിന് മുൻവശത്ത് കൂടിയാണ് സ്കൂളിലേക്ക് പോകുന്നത്. ഈ വഴി ഇരുചക്ര വാഹനത്തിലുള്ള മരണപാച്ചിലും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും ചോദ്യം ചെയ്തതിനാണ് അനുവിന് മർദ്ദനമേറ്റത്. നാട്ടിലെ ഏതുപൊതുകാര്യത്തിനും മുന്നിട്ടിറങ്ങുന്നയാളാണ് അനു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 30 പേർ ഒപ്പിട്ട പരാതിയാണ് എസ് എം വി ഹയർ സെക്കൻററി സ്കൂള്‍ പ്രിൻസിപ്പിലിന് നൽകിയത്. സ്കൂള്‍ സമയത്ത് പോലും മറ്റുള്ളവർക്കൊപ്പം പൊതുവഴിയിലൂടെ വിദ്യാർത്ഥികൾ ബൈക്കിൽ മത്സരപാച്ചിൽ നടത്താറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.


