തിരുവനന്തപുരം : വിഴിഞ്ഞം സമരം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം. കടകംപള്ളി സുരേന്ദ്രനാണ് വിഴിഞ്ഞം വിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിച്ചത്. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.വിഴിഞ്ഞം തുറമുഖം വികസനത്തിന് അനിവാര്യമാണ്. സഭാ നേതൃത്വം വികസനത്തിന് വേണ്ടിയെടുത്ത മുൻ നിലപാടുകൾ ഈ സമയത്ത് ഓർക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ അനിവാര്യതയെ കുറിച്ച് ഫാ. സുസെപാക്യം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഏതാനും ചില മാസം കൂടി കഴിയുമ്പോൾ യാഥാർത്ഥ്യത്തിലേക്ക് എത്തുന്ന പദ്ധതി പെട്ടെന്ന് നിർത്തി വയ്ക്കണമെന്ന് പറയുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. ഏഴ് ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെച്ചത്. ഇതിൽ തുറമുഖവുമായി ബന്ധപ്പെട്ടതല്ലെങ്കിൽ കൂടിയും സമരക്കാരുടെ മറ്റ് ആറ് ആവശ്യവും സർക്കാർ കേട്ടത് അനുഭാവ പൂർവ്വമാണ്. മത്സ്യതൊഴിലാളികളുടെ ആശങ്ക തീർത്ത് തുറമുഖ നിർമ്മാണം പൂർത്തിയാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.