സ്നേഹക്കിറ്റുകള്‍ സമ്മാനിക്കുന്ന കരിമഠം കോളനിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ സന്ദര്‍ശിച്ച് മന്ത്രി എം ബി രാജേഷ്

IMG_20230202_212723_(1200_x_628_pixel)

തിരുവനന്തപുരം:സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും നിലനിർത്തിക്കൊണ്ട് കേരളത്തിൻറെ ശുചീകരണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നവരാണ് ഹരിതകർമ്മസേനയെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം കരിമഠം കോളനിയിലെത്തി ഹരിത കർമസേന അംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മണക്കാട് വാർഡിലെ 15 പേരടങ്ങുന്ന ഹരിതകർമസേനയിൽ ഓരോ അംഗങ്ങളും ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് പണം സ്വരൂപിച്ച് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

വാര്‍ഡിലെ അവശതയനുഭവിക്കുന്നവര്‍ക്കും, ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവര്‍ക്കും, രോഗികള്‍ക്കും വരുമാനത്തിലെ ഒരു വിഹിതം നീക്കിവെച്ച് എല്ലാ മാസവും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്താണ് ഈ ഹരിതകര്‍മ്മ സേനാ യൂണിറ്റ് ശ്രദ്ധേയരായത്. ഹരിതകര്‍മ്മസേനയ്ക്ക് അൻപത് രൂപ യൂസര്‍ഫീസ് കൊടുക്കുന്നതിനെതിരെ പോലും ചിലര്‍ നടത്തുന്ന പ്രചാരണങ്ങളെ, മാലിന്യം ശേഖരിച്ച് ലഭിക്കുന്ന വരുമാനവും പങ്കുവെക്കാനുള്ള ഹൃദയവിശാലത കൊണ്ട് ഈ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തോല്‍പ്പിച്ചെന്ന് മന്ത്രി പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന വിവിധ വീടുകളിലെത്തി, ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായം മന്ത്രി ചോദിച്ചറിഞ്ഞു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മാലിന്യം ശേഖരിക്കാൻ വീടുകളിലെത്തുമ്പോള്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഹരിതകര്‍മ്മ സേനാംഗം അശ്വതി മന്ത്രിയോട് പറഞ്ഞു. മുൻപുണ്ടായിരുന്ന മനോഭാവത്തില്‍ നിന്ന് മാറ്റമുണ്ടായിട്ടുണ്ട്. ആയിരത്തോളം വീടുകളില്‍ നിന്ന് എല്ലാ മാലിന്യവും ശേഖരിക്കുന്നുണ്ട്. നാടിനായി സേവനം ചെയ്യുന്നവരാണ് ഹരിതകര്‍മ്മസേനയെന്ന അവബോധം പൊതുജനങ്ങളില്‍ വര്‍ധിക്കുകയാണെന്നും അശ്വതി പറഞ്ഞു. ഹരിതകർമസേന പ്രവർത്തനങ്ങൾക്ക് പരിരക്ഷ നൽകി, മാലിന്യ ശേഖരണ നിർമാർജന പ്രവർത്തനങ്ങൾക്കു വേണ്ട നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മന്ത്രി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. മാലിന്യത്തോടൊപ്പം കിട്ടിയ തുക ഉടമസ്ഥന് തിരികെ നൽകിയ കാസർഗോഡ് മടിക്കൈയിലെ ഹരിതകർമസേനയുടെ മാതൃകയാണ് ഓരോ സേനാംഗങ്ങളും പിൻതുടരുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനിലെ 99 വാര്‍ഡുകളിലായി 957 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ മാസം ഈ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നഗരത്തിലെ 1,58,393 വീടുകളും 6931 കടകളിലും മാലിന്യ ശേഖരണത്തിനായി എത്തിയിട്ടുണ്ട്. 90.6 ലക്ഷം രൂപയാണ് യൂസര്‍ ഫീസിലൂടെയും പാഴ്വസ്തുക്കള്‍ വിറ്റും കോര്‍പറേഷൻ പരിധിയിലെ ഡിസംബര്‍ മാസത്തെ വരുമാനം. ഡിസംബറില്‍ 130210 കിലോ അജൈവ മാലിന്യമാണ് ശേഖരിച്ചത്, ശരാശരി പ്രതിദിനം 4340 കിലോ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular