തിരുവനന്തപുരം: കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. പൂന്തുറ സ്വദേശി ഷെഫീക്കിനെയാണ് സുഹൃത്തായ അക്ബർ ഷാ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ അക്ബർ ഷാ യെ കന്റോൺമെന്റ് പോലീസ് പിടികൂടി.
ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രി നഗരത്തിലെ സെന്റ് ജോസഫ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഷെഫീഖിനെ സുഹൃത്ത് അക്ബർ ഷാ കല്ല് കൊണ്ട് തലയ്ക്കു മൂന്നു തവണ ഇടിച്ചു.കാലിലും കല്ല് കൊണ്ട് അടിച്ചു.
സംഭവസ്ഥലത്തു വെച്ച് തന്നെ അബോധാവസ്ഥയിലായ ഷെഫീഖിനെ വഴിയാത്രക്കാർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്.തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.ഷെഫീഖിന്റെ കാലുകൾക്കും ഒടിവുകളുണ്ട്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ അക്ബർ ഷാ യെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.പിന്നീട് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.