കഴക്കൂട്ടം: ജോർജിയായിലെ സ്വകാര്യ കൊളേജിൽ എം.ബി.ബി.എസ് പഠനത്തിനായി പോയ കഴക്കൂട്ടം സ്വദേശിയായ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു. കഴക്കൂട്ടം മണകാട്ടുവിളാകം ശാന്തി നഗറിൽ അജ്ഞുഅഭി നിവാസിൽ അജിത്തിന്റെയും ശ്രീലതയുടെയും മകൻ അഭിജിത്ത് എ.എസ് (19) ആണ് മരിച്ചത്.
സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂളിൽ നിന്ന് പ്ളസ് ടു കഴിഞ്ഞ് രണ്ടുമാസം മുമ്പാണ് ജോർജിയിലേക്ക് പോയത്. ഇടയ്ക്ക് വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതെ വന്നപ്പോൾ കൊളേജുമായി ബന്ധപ്പെട്ടപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. അവിടെ കടൽ തീരത്തിനടുത്തുള്ള ഹോസ്റ്റലിലാണ് താമസം. കാണാതായി 26 ദിവസം കഴിഞ്ഞപ്പോൾ ബന്ധുക്കളിൽ ഒരാൾ ജോർജിയിലേക്ക് പോയിരുന്നു. പിറ്റെ ദിവസം അതായത് ആറുദിവസം മുമ്പ് കടൽ തീരത്തിനടുത്ത് നിന്ന് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മഞ്ഞുകട്ടകൾ നിറഞ്ഞ കടലിൽ കുളിക്കാനിറങ്ങവെ കാൽവഴുതി അകപ്പെട്ടതാകാമെന്നാണ് ബന്ധുക്കുൾ പറയുന്നത്. കാണാതായി ദിവസങ്ങൾക്കകം അഭിജിത്തിന്റെ മൊബൈലും എ.ടി.എം കാർഡും കടൽ തീരത്ത് നിന്ന് ലഭിച്ചിരുന്നു. ഇതോടെയാണ് കടലി അകപ്പെട്ടുപോയതാണെന്ന നിഗമനത്തിൽ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.