തിരുവനന്തപുരം: പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ചികിത്സക്കായി പ്രവേശിപ്പിച്ച 691 പേരെ കാണാതായതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ ആശുപത്രിയിൽ നിന്നും കടന്നു കളയുന്നത്. രോഗം ഭേദമായിട്ടും കൂട്ടികൊണ്ടു പോകാൻ ബന്ധുക്കൾ വരാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ കണ്ടെത്താൻ പോലീസ് കാര്യമായ ശ്രമങ്ങൾ നടത്താറില്ലെന്നും ആരോപണമുണ്ട്.. സുരക്ഷാ ജീവനക്കാരുടെ കുറവും ആശുപത്രിയിലുണ്ട്. 13 വർഷത്തിനിടെ സംസ്ഥാനത്തെ 3 മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും 1646 രോഗികളെ കാണാതായിട്ടുണ്ട്. ചില രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം തെറ്റായ മേൽവിലാസം നൽകി ബന്ധുക്കൾ രക്ഷപ്പെടും. രോഗം മാറിയാലും മാറിയെന്ന് സമ്മതിക്കാൻ ബന്ധുക്കൾ തയ്യാറാകാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.