വർക്കല: വെട്ടൂർ വിളഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ.കുപ്രസിദ്ധ മോഷ്ടാവ് ആന്റണിയാണ് അഞ്ചുതെങ്ങ് പോലീസിന്റെ പിടിയിലായത്.
ജൂണ് 30 ന് പുലർച്ചെ ഒരു മണിയോടെയാണ് വിദേശത്ത് ജോലി ചെയ്യുന്ന വെട്ടൂർ സ്വദേശി നാസറിന്റെ ഉടമസ്‌ഥതയിലുള്ള എ. എസ് മൻസിൽ എന്ന വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ വാതിൽ കുത്തി തുറന്നാണ് ആന്റണിയും കൂട്ടാളിയും വീടിന് അകത്തേക്ക് കടന്നത്. വീടിനുള്ളിലെ അലമാരകളും മേശകളും കുത്തി തുറന്നാണ് മോഷണം . രണ്ട് അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ എന്ന് CCTV ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു .
അടഞ്ഞു കിടക്കുന്ന വീട് ആണെന്ന് മനസ്സിലാക്കിയ സംഘം മോഷണം നടത്തുകയായിരുന്നു. വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥാലത്തെത്തി അന്വേഷണ നടപടികൾ സ്വീകരിച്ചു.
രണ്ടര ലക്ഷം രൂപ വിലമതിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്നാണ് പരാതി. നാല് പവനോളം തൂക്കം വരുന്നതും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില മതിക്കുന്നതുമായ സ്വർണ്ണ കമ്മലുകൾ, മോതിരം ബ്രയ്‌സ്‌ലെറ്റുകൾ , ഒരു ലക്ഷം രൂപ വില മതിക്കുന്ന 2 റാഡോ വാച്ചുകളും ഉൾപ്പെടെ 5 വാച്ചുകൾ, പതിനായിരം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോണുകൾ എന്നിവ കവർ ചെയ്തു.
മോഷ്ടാക്കൾ വസ്തുക്കൾ ബാഗുകളിലാക്കി പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു . വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ആന്റണി നിരവധി മോഷണ കേസുകളിൽ മുൻപും പിടിക്കപ്പെട്ടിട്ടുണ്ട്.ആന്റണിയുടെ കൂട്ടാളിക്കായി അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ഊർജിതമാക്കി.