തിരുവനന്തപുരം:: കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി.
സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.