വെള്ളനാട് : കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മർദിച്ചു. വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ശ്രീജിത്തിനും കണ്ടക്ടർ ഹരി പ്രേമിനുമാണ് മർദ്ദനമേറ്റത്. ബൈക്കുകളിലെത്തിയ ആറംഗ സംഘം ബസ് തടഞ്ഞുനിർത്തിയാണ് ഇരുവരെയും മർദിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം.വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം ബൈക്കുകളിലായി പിറകിൽ വന്നിരുന്നു. ഇവർക്ക് കെ.എസ്.ആർ.ടി.സി. ബസ് സൈഡ് നൽകിയെങ്കിലും യുവാക്കൾ ഡ്രൈവർക്ക് നേരേ അസഭ്യം പറഞ്ഞു. പിന്നാലെ ബസിന്റെ ബോഡിയിൽ ഇടിക്കുകയും ബസിന് കുറുകെ ബൈക്ക് നിർത്തി അക്രമം അഴിച്ചുവിടുകയുമായിരുന്നു.
ഡ്രൈവറെയാണ് ആദ്യം ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചത്. ഇത് കണ്ട് തടയാനെത്തിയ കണ്ടക്ടറെയും ആക്രമിച്ചു. മർദനത്തിനൊടുവിൽ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു. ലഹരിവിൽപ്പന സംഘത്തിൽപ്പെട്ടവരാണ് അക്രമം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. രക്ഷപ്പെടുന്നതിനിടെ യുവാക്കളിൽ ചിലർ കൈയിലുണ്ടായിരുന്ന ബാഗ് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നതായും ഈ ബാഗിൽനിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തതായും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. സംഭവത്തിൽ ആറ് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന


