തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു.
ആറാട്ട് കടന്നുപോകുന്നതിന്റെ ഭാഗമായി വൈകിട്ട് നാലുമുതൽ രാത്രി ഒൻപതുവരെ തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ അടച്ചിട്ടിരുന്നു.
ഈ അഞ്ച് മണിക്കൂർ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചിരുന്നു.
വൈകിട്ട് അഞ്ചുമണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്നാണ് ആറാട്ട് ചടങ്ങ് ആരംഭിച്ചത്. ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി.
ഇവയ്ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തി. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങി.
വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര പോയത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും ആനകളുടെയും പോലീസ് ബാൻഡിന്റെയും പോലീസുകാരുടെയും അകമ്പടിയോടെയായിരുന്നു ആറാട്ട്.
വിമാനത്താവളത്തിന്റെ വളപ്പിലേക്ക് പ്രവേശിച്ച ഘോഷയാത്ര രാത്രി എട്ടുമണിക്ക് ചടങ്ങുകൾ പൂർത്തിയാക്കിയശേഷം അതേ വഴിയിലൂടെ മടങ്ങി. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തിയതോടെ ഉത്സവത്തിന് കൊടിയിറങ്ങി.
ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ വൈകിട്ട് നാലുമണി മുതൽ ഒൻപതുവരെ അടച്ചിട്ടു. ഈ അഞ്ച് മണിക്കൂർ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചിരുന്നു.