തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിൽ മോചിതനായി. നെട്ടുകാൽത്തേരി ജയിലിൽനിന്നാണ് 22 വർഷത്തെ ജയിൽവാസത്തിനുശേഷം മണിച്ചൻ മോചിതനാകുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ മണിച്ചൻ തയാറായില്ല. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞശേഷം മണിച്ചൻ ചിറയിൻകീഴിലെ വീട്ടിലേക്കു പോയി. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്.
മണിച്ചനടക്കം 33 പേരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിഴത്തുക ഒടുക്കാൻ കഴിയാത്തതിനാൽ മോചനം നീളുകയായിരുന്നു. മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് മോചനം സാധ്യമായത്. മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്